മലപ്പുറം കാളികാവിലെ നരഭോജി കടുവയ്ക്കായി കേരള എസ്റ്റേറ്റ് മേഖലയിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി.രാവിലെ കടുവയ്ക്കായി തിരച്ചിലിനു എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ കൂട്ടില്‍ കണ്ടത്. കടുവക്ക് വേണ്ടി മൂന്നാമതായി സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ വളര്‍ത്തുനായ്ക്കളെ കടിച്ചു കൊന്ന പുലിയാണ് ഇപ്പോള്‍ കൂട്ടിലകപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.പുലിയെ കൊണ്ടുവിടുന്നത് എവിടെ എന്ന് അറിയണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. പുലിയെ സമീപത്തെ കാട്ടില്‍ കൊണ്ട് പോയി വിടാതെ മൃഗശാലയിലേക്ക് മാറ്റണം –സ്ഥലം എംഎല്‍എ എ പി അനില്‍കുമാര്‍ പറഞ്ഞു.കഴിഞ്ഞ 15നാണ് കാളികാവ് അടക്കാക്കുണ്ട് പാറശ്ശേരിയില്‍ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കടുവ ആക്രമിച്ചു കൊന്നത്. കടുവയെ പിടികൂടാനാകാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

