ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിെന്റ അഞ്ചാം വാർഷികത്തിൽ നാല് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് ആരംഭിക്കാൻ യു.ജി.സി അനുമതി. ആസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി, വിക്ടോറിയ യൂണിവേഴ്സിറ്റി, ലാ ത്രോബ് യൂണിവേഴ്സിറ്റി, യു.കെയിലെ ബ്രിസ്റ്റൽ യൂണിവേഴ്സിറ്റി എന്നിവയാണിവ. . വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി ഗ്രേറ്റർ നോയിഡയിലും വിക്ടോറിയ യൂണിവേഴ്സിറ്റി നോയിഡയിലും ലാ ത്രോബ് യൂണിവേഴ്സിറ്റി ബംഗളൂരുവിലും ബ്രിസ്റ്റൽ യൂണിവേഴ്സിറ്റി മുംബൈയിലാണ് കാമ്പസ് തുടങ്ങുന്നത്.
1989ൽ സ്ഥാപിച്ച വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിക്ക് 13 കാമ്പസുകളിൽ 49000 വിദ്യാർഥികളാണുള്ളത്. ഗ്രേറ്റർ നോയിഡ കാമ്പസിൽ ബി.എ ബിസിനസ് അനലിറ്റിക്സ്, ബി.എ ബിസിനസ് മാർക്കറ്റിങ്, ഇന്നവേഷൻ ആന്റ് എൻട്രപ്രണർഷിപ്പ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയിൽ എം.ബി.എ കോഴ്സുകളാണ് ആരംഭിക്കുക. 1916ൽ തുടങ്ങിയ വിക്ടോറിയ യൂണിവേഴ്സിറ്റിക്ക് ചൈന, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്. നോയിഡ കാമ്പസിൽ ബിസിനസ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ ബിരുദ കോഴ്സുകൾ, എം.ബി.എ, ഐ.ടിയിൽ ബിരുദാനന്തര ബിരുദം കോഴ്സുകളാണ് തുടങ്ങുന്നത്.

