ചെന്നൈ: ഭാര്യയെ തലയറുത്തു കൊന്ന് ആ വിവരം വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ചെന്നൈയിലെ ടി.വി ചാനൽ ഓഫീസിലെത്തിയ സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ തമിഴ് സെൽവനെയാണ് ചെന്നൈയിൽവെച്ച് പോലീസ് അറസ്റ്റ്ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെന്നൈയിലെത്തിയ പ്രതി, ഇതിനെക്കുറിച്ച് സമൂഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു ടിവി ചാനൽ ഓഫിസിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലായ് 31-നാണ് തലവായിപുരത്തെ വീട്ടിൽവെച്ച് ഭാര്യ ഉമ മഹേശ്വരി(32)യെ പ്രതി കൊലപ്പെടുത്തിയതെന്നാണ് സൂചനകൾ. ഭാര്യയെ ഇയാൾക്ക് സംശയമായിരുന്നു. സംശയത്തെത്തുടർന്ന് വീട്ടിനകത്തും പുറത്തും ഒട്ടേറെ സിസിടിവി ക്യാമറകളും ഇയാൾ സ്ഥാപിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ഒൻപതും ഏഴും വയസ്സുള്ള മക്കളെയും കൂട്ടി ഇയാൾ ഭാര്യവീട്ടിലെത്തുകയും മക്കളെ അവിടെ നിറുത്തിയശേഷം ചെന്നൈയിലേക്ക് പോകുകയുമായിരുന്നു.
ശനിയാഴ്ചയാണ് തമിഴ്സെൽവൻ ചെന്നൈയിലെ ഒരു ടിവി ചാനലിന്റെ ഓഫീസിലെത്തിയത്. ഭാര്യയെ താൻ കൊലപ്പെടുത്തിയെന്നും ചാനലിലൂടെ ഇത് എല്ലാവരെയും അറിയിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. വിവരങ്ങൾ കേട്ടതോടെ ചാനലിലെ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ തൂത്തുക്കുടി പോലീസിന് കൈമാറും.

