അഹമ്മദാബാദ്: ഗുജറാത്തിലെ പാവഗഡ് കുന്നിൽ കാർഗോ റോപ്പ് വേ ട്രോളി തകർന്നുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. കുന്നിൻ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോപ്പ് വേ ട്രോളിയാണ് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് തകർന്നു വീണത്. അപകടത്തിൽ 6 പേർ മരിച്ചു. ശനിയാഴ്ച മൂന്നരയോടെയാണ് അപകടം നടന്നത്. ട്രോളി ക്യാബിനിനുള്ളിൽ അഞ്ചു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. റോപ്പ് വേയിലെ നാലാം നമ്പർ ടവറിനടുത്ത് വച്ച് കേബിളുകൾ പൊട്ടുകയായിരുന്നു. ഇതോടെ ട്രോളി താഴെ ഒന്നാം നമ്പർ ടവറിന് സമീപത്ത് വച്ച് ഇടിച്ചു തകർന്നു. കാബിനുള്ളിൽ ഉണ്ടായിരുന്ന 5 പേരും അപകടസ്ഥലത്തുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.
മരിച്ചവരിൽ മൂന്നു പേർ പ്രദേശവാസികളും രണ്ടു പേർ കശ്മീർ സ്വദേശികളും ഒരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കാളികാ മാതാ ക്ഷേത്രത്തിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിനായി പ്രദേശത്ത് പാസഞ്ചർ റോപ്പ്വേ ഉണ്ട്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് പാസഞ്ചർ ട്രോളി അടച്ചിട്ടിരുന്നു. ഇതോടെയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന കാർഗോ റോപ്പ് വേ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. 1986 ലാണ് പ്രദേശത്ത് റോപ്പ് വേ ട്രോളി കമ്മിഷൻ ചെയ്തത്. പാവഗഡ് റോപ്പ് വേ യിൽ 2003ലും ഇതേ പോലെ അപകടം നടന്നിരുന്നു. അന്ന് 7 പേർ അപകടത്തിൽ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

