ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ ബിജെപി ഓഫിസിനു തീയിട്ടു. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംസ്ഥാനപദവി ആവശ്യപ്പെട്ടു നിരാഹാര സമരം നടത്തിയിരുന്ന രണ്ട് മുതിർന്ന പൗരന്മാർ ഇന്നലെ കുഴഞ്ഞുവീണു. സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരത്തിലായിരുന്ന 15 പേരിൽ രണ്ടുപേരുടെ നില ചൊവ്വാഴ്ച വൈകുന്നേരം വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയതോടെയാണ് എൽഎബി (ലേ അപെക്സ് ബോഡി) യുവജന വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് നയിച്ച നിരാഹാര സമരവും പ്രദേശത്ത് തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു. അതേസമയം, അക്രമം നിർഭാഗ്യകരമായിപ്പോയെന്ന് സാമൂഹികപ്രവർത്തകനും പ്രതിഷേധങ്ങൾ നയിക്കുന്ന ആളുമായ സോനം വാങ്ചുക് പറഞ്ഞു.
ലഡാക്കിന് ആറാം ഷെഡ്യൂൾ വിപുലീകരണവും സംസ്ഥാന പദവിയും ആവശ്യപ്പെട്ട് കേന്ദ്രവുമായി നടത്താനിരിക്കുന്ന ചർച്ചകൾ വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാരുടെ ആവശ്യങ്ങളിൽ ഇനി അടുത്ത റൗണ്ട് ചർച്ച ഒക്ടോബർ ആറിനാണ്. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവയിലെ അംഗങ്ങളാണ് ഈ പ്രതിനിധികൾ.

