ന്യൂഡൽഹി: ആളുകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്കെതിരെ ഏഴ് കേസുകൾ കാലിഫോർണിയ സ്റ്റേറ്റിലെ കോടതികളിൽ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയ വിക്ടിം സെന്ററും ടെക് ജസ്റ്റിസ് ലോ പ്രൊജക്ടും ചേർന്നാണ് കേസ് നൽകിയിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ ജിപിടി-4o വേർഷൻ മാനസികമായി ആളുകളെ സ്വാധീനിച്ച് ആളുകളെ ആത്മഹത്യക്ക് അവരെ തയ്യാറാക്കുന്നു എന്നാണ് ആരോപണം. നേരത്തെ 17 വയസുള്ള അമൗരി ലേസ ചാറ്റ്ജിപിടിയോട് സഹായം തേടിയെങ്കിലും അത് ചെയ്യുന്നതിന് പകരം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ചെയ്തത്. തുടർന്നാണ് ഇവരുടെ രക്ഷിതാക്കൾ ചാറ്റ്ജിപിടിക്കെതിരെ കേസ് നൽകാൻ തീരുമാനിച്ചത്. ഇതാദ്യമായല്ല ചാറ്റ്ജിപിടിക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത്. ഇതിന് മുമ്പും ജിപിടി ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതായുള്ള ആരോപണങ്ങൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഓപ്പൺ എ.ഐ ഇതുവരെ തയാറായിട്ടില്ല.

