ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കൂടുതൽ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഇന്നലെ 1,120 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടിയതോടെ ഇഡി പിടിച്ചെടുത്ത ആകെ സ്വത്തുകളുടെ മൂല്യം 10,117 കോടി രൂപയായി.17,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻപ് അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഏഴ് സ്വത്തുക്കൾ, റിലയൻസ് പവർ ലിമിറ്റഡിന്റെ രണ്ട് സ്വത്തുക്കൾ, റിലയൻസ് വാല്യു സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒമ്പത് സ്വത്തുക്കൾ, റിലയൻസ് വാല്യു സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങൾ എന്നിവയും റിലയൻസ് വെഞ്ച്വർ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആധാർ പ്രോപ്പർട്ടി കൺസൽറ്റൻസി പ്രൈവറ്റ് ലിമിറ്റഡ്, ഗമേസ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഫൈ മാനേജ്‌മെന്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ നിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്.

