പട്‌ന: എൻഡിഎ സഖ്യം തൂത്തുവാരിയ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായി യുവനേതാവ്. ജെഡിയു നേതാവ് നിതീഷ് കുമാർ പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ എൻഡിഎ മന്ത്രിമാർ പുത്തൻ കുർത്തയും പൈജാമയും ധോത്തിയുമണിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങിനിന്നപ്പോൾ ജീൻസും ഷർട്ടും അണിഞ്ഞാണ് യുവനേതാവ് ദീപക് പ്രകാശ് എത്തിയത്. എൻഡിഎയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹയുടെയും സ്‌നേഹലത കുശ്വാഹയുടെയും മകനായ ദീപക് പ്രകാശാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉപേന്ദ്ര കുശ്വാഹ രാജ്യസഭാ എംപിയാണ്. സസാറാമിൽ നിന്ന് മത്സരിച്ച ജയിച്ച സ്‌നേഹലത ബിഹാർ നിയമസഭയിൽ എംഎൽഎയുമായി.
രാഷ്ട്രീയ ലോക് മോർച്ച ആറ് സീറ്റുകളിൽ മത്സരിച്ച് നാലെണ്ണത്തിൽ വിജയിച്ചു. പത്താം നിതീഷ് മന്ത്രിസഭയിൽ ആർഎൽഎമ്മിന് ഒരു മന്ത്രിസ്ഥാനമാണ് ലഭിച്ചത്. സ്‌നേഹലത, നിതീഷ് കുമാറിന്റെ പത്താമത് മന്ത്രിസഭയിൽ സ്ഥാനം നേടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ‘അച്ഛനും പാർട്ടി നേതാക്കളും തമ്മിൽ ഒരു യോഗം നടന്നിരുന്നു, അവിടെയാണ് ഈ തീരുമാനമെടുത്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുൻപ് മാത്രമാണ് ഞാനും ഈ അപ്രതീക്ഷിത വാർത്ത അറിഞ്ഞത്’. ദീപക് ആജ് തക്കിനോട് പറഞ്ഞു.

