ചെന്നൈ: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03യുടെ വിക്ഷേപണം വിജയകരം. തദ്ദേശീയമായി നിർമ്മിച്ച വിക്ഷേപണ വാഹനത്തിലായിരുന്നു വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 5.26നായിരുന്നു വിക്ഷേപണം. ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിക്കുകയാണ് ഇതിലൂടെ രാജ്യം ലക്ഷ്യം വെക്കുന്നത്. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03.
4,400 കിലോഗ്രാം ഭാരമാണ് സിഎംഎസ്-03ക്കുള്ളത്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ചേർന്നുള്ള സമുദ്രമേഖലയിലും വാർത്താവിനിമയ ബന്ധം ശക്തിപ്പെടുത്തുകയാണ് സിഎംഎസ്-03യുടെ ലക്ഷ്യം. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എൽവിഎം-3യാണ് സിഎംഎസ്-03 യെ ഭ്രമണപഥത്തിലെത്തിക്കുന്നത്. എൽവിഎം-3യുടെ അഞ്ചാമത്തെ വിക്ഷേപണമായതിനാൽ എൽവിഎം-3 എം5 എന്നാണ് ദൗത്യത്തിന് പേരിട്ടത്. ചന്ദ്രയാൻ-3 പോലുള്ള വലിയ ദൗത്യങ്ങളിലും ഉപയോഗിച്ചത് എൽവിഎം-3 വിക്ഷേപണ വാഹനമായിരുന്നു. ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-7 ന്റെ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് സിഎംഎസ്-03യുടെ നിർമ്മാണം. ദേശസുരക്ഷയിൽ അതീവനിർണ്ണായകമാണ് ഈ വിക്ഷേപണം.

