ഷിംല: ഹിമാചലിൽ ശക്തമായ മണ്ണിടിച്ചിലിൽ ബസ് അപകടത്തിൽപെട്ട് 15 പേർ മരിച്ചു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ വൈകിട്ട് 6.30ഓടെയാണ് സംഭവം. ബിലാസ്പൂരിലെ ഭല്ലു പാലത്തിന് സമീപം ബർദ്ധിൻ മേഖലയിലാണ് അപകടമുണ്ടായത്. മരോത്തനിൽ നിന്നും ഖുമർവിൻ വരെ പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. കനത്ത മണ്ണിടിച്ചിലിൽ മണ്ണും പാറയും മരക്കഷ്ണങ്ങളും നേരെ ബസിന് മുകളിലേക്കുതന്നെ പതിക്കുകയായിരുന്നു. ബസിന്റെ മേൽക്കൂര അപകടമുണ്ടായപ്പോൾ തന്നെ പാടേ തകർന്നു. ബസ് പൂർണമായും മണ്ണിനടിയിൽ മൂടിപ്പോയി.
ബസിൽ ആകെ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 15 പേരാണ് മരിച്ചത്. രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും രക്ഷാദൗത്യ സംഘം പുറത്തെത്തിച്ചു. ഇതിൽ ഒരു പെൺകുട്ടിയുടെ മാതാവും അപകടത്തിൽ മരിച്ചു. പരിക്കേറ്റവരെ ബിലാസ്പൂരിലെ ബർദ്ധിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

