2006ലെ മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതിയുടെ വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളായ 12 പേരെയാണ് 18 വർഷങ്ങൾക്ക് ശേഷം ഹൈകോടതി വെറുതെ വിട്ടത്.
2015ൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളിൽ 5 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവും വിചാരണകോടതി ശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്നു പറഞ്ഞാണ് ജസ്റ്റിസുമാരായ അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങുന്ന ബെഞ്ച് വിചാരണകോടതി ഉത്തരവ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടാൻ ഉത്തരവിടുകയുമായിരുന്നു. മറ്റു കേസുകളൊന്നുമില്ലെങ്കിൽ ഇവരെ ജയിൽ മോചിതരാക്കാമെന്നും കോടതി ഉത്തരവിട്ടു.
സംഭവത്തിൽ ട്രെയിൻ സ്‌ഫോടന പരമ്പര അന്വേഷിച്ച ആന്റി ടെററിസം സ്‌ക്വാഡിനെതിരെ നടപടിയെടു?ക്കാൻ മഹാരാഷ്ട്ര സർക്കാറിനെ വെല്ലുവിളിച്ച് എ.?ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതികളാക്കി ജയിലിലടച്ച 12 പേരെ വിട്ടയക്കാൻ ബോംബെ ഹൈകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉവൈസിയുടെ പ്രസ്താവന.

