കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരള എംപിമാരും ഛത്തീസ്ഗഡിൽനിന്നുള്ള ബിജെപി എംപിമാരും തമ്മിൽ ലോക്സഭയിൽ വാക്കേറ്റം നടന്നു. കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ശൂന്യവേളയിൽ ആദ്യം കെ.സി.വേണുഗോപാലും തുടർന്ന് കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടപ്പോഴാണ് ബി.ജെ.പി എംപിമാർ എഴുന്നേറ്റുനിന്നു ബഹളംവച്ചത്. ഇതിനെതിരെ കേരള എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി ബസ്തർ എംപി മഹേഷ് കശ്യപ് ആരോപിച്ചതും ബഹളത്തിനു കാരണമായി. ബസ്തറിലെ പെൺകുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി മതംമാറ്റുന്നുവെന്നും ചൂഷണത്തിനു വിധേയരാക്കുന്നുവെന്നും കശ്യപ് ആരോപിച്ചു. പ്രതിപക്ഷം അത്തരക്കാർക്ക് സംരക്ഷണം നൽകുകയാണ്, ഇത് തടയാൻ ശക്തമായ നിയമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹൈബി ഈഡൻ വിഷയം ഉയർത്തിയപ്പോഴും ബിജെപി എംപിമാർ എതിർത്തു. ഫ്രാൻസിസ് ജോർജും കേന്ദ്രത്തിന്റെ നീതിപൂർവകമായ ഇടപെടൽ തേടി.
?ബലമായി ജോലിക്കു കൊണ്ടുപോവുകയാണെന്ന് യുവതികളിലൊരാൾ പറഞ്ഞിരുന്നതായി ബിജെപിയുടെ ദുർഗ് എംപി വിജയ് ബാഗേൽ ആരോപിച്ചതും ബഹളത്തിനു കാരണമായി. കന്യാസ്ത്രീകളോട് അതിക്രമം നടത്തിയ ബജ്റങ്ദൾ പ്രവർത്തകരെ ‘ഉത്തരവാദിത്തപ്പെട്ട ആളുകൾ’ എന്നാണു ബാഗേൽ വിശേഷിപ്പിച്ചത്. കേരള എംപിമാരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് എടുത്തു പറഞ്ഞ് വിമർശിച്ചതോടെ ബഹളം കടുത്തു. തുടർന്ന് സ്പീക്കർ ബാഗേലിന്റെ മൈക്ക് ഓഫ് ചെയ്തു. ഇന്നലെ രാവിലെയും പാർലമെന്റ് കവാടത്തിൽ കേരള എംപിമാർ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു.

