ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരമില്ലാതെ 334 പാർട്ടികളെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 2019 മുതൽ ഈ പാർട്ടികളൊന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ല. രാജ്യത്ത് ഒരിടത്ത് പോലും ഓഫീസ് സംവിധാനങ്ങൾ സജ്ജീകരിക്കരിച്ചിട്ടുമില്ല. ഇങ്ങനെ കടലാസ് പാർട്ടികളായി മാത്രം പ്രവർത്തിക്കുന്നവയെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്നും നീക്കംചെയ്തത്. കേരളത്തിൽ നിന്നുള്ള ആർ.എസ്.പി (ബോൾഷെവിക്) ഉൾപ്പെടെ ഏഴ് പാർട്ടികളും പട്ടികയിലുണ്ട്. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ (മാർക്സിസ്റ്റ്), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിവയാണ് കേരളത്തിൽ നിന്നുള്ള മറ്റു പാർട്ടികൾ.
കഴിഞ്ഞ ആറുവർഷമായി പ്രവർത്തനങ്ങളോ, തിരഞ്ഞെടുപ്പ് പങ്കാളിത്തമോ ഇല്ലാതെ നിഷ്ക്രിയമായി കിടക്കുന്ന പാർട്ടികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ആർ.എസ്.പി ബി ഉൾപ്പെടെ 344 പാർട്ടികളെയും നീക്കം ചെയ്യുന്നത്.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ അനുസരിച്ച് ആണ് ഈ നടപടികൾ. രജിസ്ട്രേഷൻ സമയത്ത് പാർട്ടികൾ പേര്, വിലാസം, ഭാരവാഹികൾ തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ ഉടൻ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം എന്നും ചട്ടമുണ്ട്.
രാജ്യത്ത് ആറ് ദേശീയ പാർട്ടികൾ
പുതിയ പട്ടിക പ്രകാരം രാജ്യത്ത് ആറ് ദേശീയ പാർട്ടികളാണ് ഇപ്പോഴുള്ളത്. ബി.ജെ.പി കോൺഗ്രസ്, സി.പി.എം, ബിഎസ്.പി, എ.എ.പി, എൻ.പി.പി എന്നിവയ്ക്കാണ് ദേശീയ പാർട്ടി പദവിയുള്ളത്. സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, സമാജ്വാദി പാർട്ടി എന്നിവയാണ് സംസ്ഥാന പദവിയുള്ള പാർട്ടികൾ. 67 സംസ്ഥാന പദവിയുള്ള പാർട്ടികളാണ് കമ്മീഷൻ ലിസ്റ്റ് ചെയ്ത്.

