തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ ശക്തമായ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിനുള്ള ബന്ധം തെളിയിക്കുന്ന രേഖകളാണ് ലഭിച്ചത്.ഇന്നലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് രേഖകൾ കണ്ടെത്തിയത്. 12 മണിക്കൂറോളം നീണ്ട പരിശോധനയാണ് അന്വേഷണ സംഘം ഇന്നലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിലുള്ള ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകളാണ് എസ്ഐടിക്ക് ലഭിച്ചതെന്നാണ് വിവരം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നതായി നേരത്തേ തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് മൊഴി ലഭിച്ചിരുന്നു. പത്മകുമാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നു. എന്നാൽ പത്മകുമാർ ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു. പോറ്റി നേരത്തേ നൽകിയ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾക്ക് വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

