സ്ഥിരം വിസിമാരെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി വിജ്ഞാപനമിറക്കാൻ ഗവർണർക്ക് നിർദേശം നൽകി. കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല വി സിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർദേശം.
അതുവരെ നിലവിലെ വി സിമാർക്ക് തുടരാം. വിഷയത്തിൽ ഗവർണറും സർക്കാരും സഹകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഗവർണർ അപ്പീലിൽ ആവശ്യപ്പെട്ടത്. താത്കാലിക വി സി നിയമനങ്ങൾക്ക് യു ജി സി ചട്ടം പാലിക്കണമെന്നാണ് വാദം. താത്കാലിക വി സിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടുതലാകരുതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നു.
സ്ഥിര വി സി നിയമനത്തിനുണ്ടാകുന്ന കാലതാമസം വിദ്യാർത്ഥികളുടെ താത്പര്യങ്ങളെയും സർവകലാശാല നടപടികളെയും പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിര വി സി നിയമനത്തിൽ കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറഞ്ഞിരുന്നു.

