ന്യൂഡൽഹി: വീര്യമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ഓർമയിൽ സ്വദേശമായ ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണാണ് വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിച്ചത്.
അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമാംശ് സ്യാൽ, അവസാന നിമിഷം വരെയും തന്റെ കർത്തവ്യങ്ങൾ ഏറ്റവും ഉത്തരവാദിത്തത്തോടെ നിറവേറ്റിയെന്ന അഭിമാനത്തിലാണിവർ.
ഹൈദരാബാദ് വ്യോമതാവളത്തിലായിരുന്നു നമാംശിന് ജോലി ചെയ്തിരുന്നത്. ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥയായ ഭാര്യ അഫ്സാനും അഞ്ച് വയസ്സുള്ള മകൾക്കുമൊപ്പമാണ് നമാംശ് ഹൈദരാബാദിൽ താമസിച്ചിരുന്നത്. പിതാവ് ജഗൻ നാഥ് റിട്ട. ആർമി ഓഫിസറും ഹിമാചൽ പ്രദേശിലെ വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പലുമായിരുന്നു. മാതാവ് ബിനാ ദേവി. ധീരനായ പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു പറഞ്ഞു. വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ധീരതയും രാജ്യത്തോടുള്ള പ്രതിബദ്ധതയും എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

