ദുബായ്: എയർ ഷോയ്ക്കിടെ തേജസ് വിമാനം അപകടത്തിൽപ്പെടുകയും വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ കമ്പനികളുടെ ഓഹരികളിൽ നഷ്ടം. തേജസ് വിമാന നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന്റെ (എച്ച്എഎൽ) ഓഹരികൾ ഇന്ന് 9% വരെ ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം മാറ്റി. ഇന്നുരാവിലെ 10.45 വരെയുള്ള കണക്കുപ്രകാരം ഓഹരിവിലയുള്ളത് 3.49% ഇടിവിലാണ്.
മറ്റ് പ്രതിരോധ കമ്പനികളുടെ ഓഹരികളും വിൽപനസമ്മർദത്തിലാണുള്ളത്. ബെമൽ 2.68%, കൊച്ചിൻ ഷിപ്പ്‌യാർഡ് 1.96%, ഗാർഡൻറീച്ച് (ജിആർഎസ്ഇ) 2.08%, മാസഗോൺ ഡോക്ക് 1.07%, പരസ് ഡിഫൻസ് 2.19%, ഡേറ്റ പാറ്റേൺസ് 1.63% എന്നിങ്ങനെ ചുവന്ന് വ്യാപാരം ചെയ്യുന്നു. നവംബർ 21ന് ദുബായ് എയർഷോ നടന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെ യുഎഇ സമയം ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു തേജസ് അപകടം.

