മുൻ എഡിഎം കെ.നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ്. ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇതു പറഞ്ഞിട്ടുള്ളത്.എന്നാൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടേയോ പരുക്കിന്റേയോ പരാമര്‍ശങ്ങളില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് കൃത്യമായി വായിച്ചില്ലെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി നായര്‍ പറയുന്നു. മുറിവില്ലാതെ രക്തമുണ്ടാവില്ലല്ലോ? അത് ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണെന്ന് പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ രേഖപ്പെടുത്തേണ്ടതാണ്. അട്ടിമറിയും ഗൂഢാലോചനയും ഈ കേസില്‍ ആദ്യമേ തന്നെയുണ്ടല്ലോ. ഇപ്പോഴും പ്രതിപ്പട്ടികയില്‍ ഒരാള്‍ മാത്രമാണ് – അനില്‍ പി നായര്‍ പറഞ്ഞു. അതേസമയം നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നവീനിന്റെ ഭാര്യ മഞ്ജുഷയുടെ വാദങ്ങളെ സമ്പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തലെന്നും പറയുന്നു. നവീന്‍ ബാബുവിന്റെ മൃതശരീരത്തില്‍ നിന്ന് മറ്റ് മുറിവുകള്‍ കണ്ടെത്താനായില്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. പൊലീസ് സംഭവസ്ഥലത്ത് എത്താന്‍ വൈകിയെന്ന കുടുംബത്തിന്റെ വാദം തെറ്റ്. കളക്ടറേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടില്ലെന്ന വാദം ശരിയല്ല -സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. കുടുംബത്തിന്റെ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനമില്ലാതതെന്നും എസ്ഐടി വ്യക്തമാക്കി.