ഗള്‍ഫിലെ ഫുട്ബോള്‍ ആരാധകർ കാത്തിരിക്കുന്ന 26-ാമത് അറേബ്യൻ ഗള്‍ഫ് കപ്പ് ഫൈനലില്‍ ഒമാനും ബഹ്റൈനും ഇന്ന് ഏറ്റുമുട്ടും. ഇന്ന് വൈകീട്ട് ഏഴിന് കുവൈത്ത് ജാബിർ അല്‍ അഹമ്മദ് ഇന്റർനാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. ചെവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ സൗദി അറേബ്യയെ തകർത്താണ് ഒമാന്റെ ഫൈനല്‍ പ്രവേശനം. രണ്ടാം മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ കുവൈത്തിനെ 1-0 ന് പരാജയപ്പെടുത്തിയാണ് ബഹ്റൈൻ ഫൈനലിലെത്തിയത്. 74-ാം മിനിറ്റില്‍ മുഹമ്മദ് ജാസിം മർഹൂമാണ് ബഹ്റൈനുവേണ്ടി ഗോള്‍ നേടിയത്. ഗള്‍ഫ് കപ്പില്‍ നേരത്തെ ഒമാൻ രണ്ടു തവണയും ബഹ്റൈൻ ഒരു തവണയും കിരീടം നേടിയിട്ടുണ്ട്. രണ്ടാമത്തെ തവണ കിരീടം നേടാനുള്ള പോരാട്ടമാണ് ബഹ്റൈന് ശനിയാഴ്ച.അതേസമയം ബഹ്റൈനിലെ ആരാധകർക്കായി സർക്കാർ തലത്തിലും സ്വകാര്യ സ്ഥാപനങ്ങളും നിരവധി സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി അഞ്ച് ഞായറാഴ്ച ബഹ്റൈനില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. ശനിയാഴ്ച ഫൈനല്‍ മത്സരം കണ്ടശേഷം ആരാധകർക്ക് ബഹ്റൈനില്‍ ഔദ്യോഗിക സമയത്ത് തിരിച്ചെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അവധി. ഫൈനലിനായി ആരാധകരെ കൊണ്ടുപോകുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒമ്ബത് റൗണ്ട് ട്രിപ്പ് വിമാനങ്ങള്‍ സർവീസ് നടത്തുമെന്ന് ബഹ്റൈൻ ദേശീയ വിമാനക്കമ്ബനിയായ ഗള്‍ഫ് എയർ അറിയിച്ചു.

മടക്ക വിമാനങ്ങള്‍ ജനുവരി 5 ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.ഗള്‍ഫ് കപ്പ് ഫൈനലിനായി ബഹ്റൈൻ ആരാധകർക്ക് ശനിയാഴ്ച 18,000 ടിക്കറ്റുകള്‍ അനുവദിച്ചതായി ബഹ്റൈൻ ഫുട്ബോള്‍ അസോസിയേഷൻ (ബിഎഫ്‌എ) അറിയിച്ചു.

