തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്.ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം.ഇന്നലെ വൈകിട്ട് 7 മണിയോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള വഞ്ചിക്കടവില്‍ വച്ചാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മറ്റ് കുടുംബാംഗങ്ങളെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പൊലീസും ഉള്‍പ്പടെ സംഭവ സ്ഥലത്തെത്തിയിരുന്നു. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ സിസിഎഫിനോട് നിര്‍ദേശിച്ചു വനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു.കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളി അടിച്ചില്‍തൊട്ടി ഉന്നതിയിലെ 20 വയസുകാരന്‍ സെബാസ്റ്റ്യന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ കൂടി ജീവന്‍ നഷ്ടമായത്.
അതെ സമയം അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് കലക്ടര്‍ എത്താതെ മൃതദേഹം വിട്ട് നല്‍കില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്. മരണങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാരോ വനം വകുപ്പോ ജാഗ്രത പാലിക്കുന്നില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ആദിവാസികള്‍ പോകുന്നത് ഉപജീവനത്തിനായി. ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കാന്‍ നടപടി വേണം. സാങ്കേതിക നടപടികള്‍ സ്വീകരിക്കുന്നില്ല. ഭരണകൂടം നിഷ്‌ക്രിയമാണ് – അദ്ദേഹം വ്യക്തമാക്കി.അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവന്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് തേടല്‍ മാത്രമല്ല വനം മന്ത്രിയുടെ ജോലിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് ഇരിക്കുന്നതെന്തിനെന്നും വനാതിര്‍ത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സര്‍ക്കാര്‍ സമീപനമെന്നും അദ്ദേഹം പറഞ്ഞു.