നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എം സ്വരാജിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹ്റൈൻ പ്രതിഭ ഹാളിൽ വച്ച് നടന്നു.തെരഞ്ഞെടുപ്പ് കൺവെൻഷൻ നാട്ടിൽ നിന്നും ഓൺലൈനായി നാസർ കോളായി ഉദ്ഘാടനം ചെയ്തു.
വർത്തമാന കാലഘട്ടത്തിൽ ദൈവത്തിൻറെ സ്വന്തം നാടായ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി വർഗീയതയാണെന്നും ആ വർഗീയതയെ ഉന്മൂലനം ചെയ്യുവാൻ എല്ലാ മതേതരത്വ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വർഷക്കാലത്തെ ഇടതുമുന്നണി ഗവൺമെൻറിൻറെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രോഗ്രസ് കാർഡ് ജനങ്ങളുടെ മുന്നാകെ സമർപ്പിച്ചുകൊണ്ട് അഭിമാനകരമായ പദ്ധതികൾ കേരളത്തിൻറെ മണ്ണിൽ നടപ്പിലാക്കിയ ഈ ഗവൺമെൻ്റിന് എതിരെ ഒരക്ഷരം പറയാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെ പ്രതിപക്ഷത്തിന് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് പെൻഷൻ വാങ്ങുന്ന സാധാരണക്കാരായ ആളുകളെ വരെ അധിക്ഷേപിക്കുന്ന പ്രസ്താവന വരെ കോൺഗ്രസിന്റെ ദേശീയ നേതാവിൽ നിന്നുപോലും ഉണ്ടായത് എന്നത് വളരെ ശ്രദ്ധേയമാണ്.
വിദ്യാഭ്യാസരംഗത്തും, ആരോഗ്യ മേഖലയിലും, അടിസ്ഥാന സൗകര്യ വികസനത്തിൽ അടക്കം അഭൂതപൂർവ്വമായ വികസനമാണ് കഴിഞ്ഞ നാളുകളിൽ കേരളം ദർശിച്ചത്. യുഡിഎഫ് ഗവൺമെൻറ് ഉപേക്ഷിച്ചുപോയ പദ്ധതികൾ ആകെ തന്നെ ഇച്ഛാശക്തിയോടുകൂടി നടപ്പിലാക്കിയ ഗവൺമെൻറ് ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. മഹാപ്രളയത്തിനും, മഹാവ്യാധിക്കും, മഹാമാരിക്കും ഒന്നും കേരളത്തെ വിട്ടുകൊടുക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച ഈ ഗവൺമെൻറ് വരും നാളുകളിലും തുടരണമെന്നാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനതയും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് അനവസരത്തിൽ നമ്മുടെ മേൽ അടിച്ചേൽപ്പിച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്. ആയതിനാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യം മുന്നണിയുടെ കരുത്തനായ സാരഥി എം സ്വരാജിനെ വിജയിപ്പിക്കുവാൻ മുഴുവൻ പ്രവാസി സമൂഹത്തിൻ്റെയും അകമഴിഞ്ഞ സഹകരണവും, പിന്തുണയും ഉണ്ടാകണമെന്ന് നാസർ കൊളായി പറഞ്ഞു.
ഇടതുപക്ഷ കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂരിന്റെ അധ്യക്ഷതയിൽ കൂടിയ കൺവെൻഷനിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ലോക കേരള സഭാംഗങ്ങളായ സി വി നാരായണൻ, ജേക്കബ് ജോർജ്, നവ കേരള പ്രതിനിധി എസ് . വി.ബഷീർ, എൻസിപി പ്രതിനിധി ഫൈസൽ എഫ് എം, എന്നിവർ സന്നിഹിതരായിരുന്നു. നവ കേരള കോഡിനേഷൻ കമ്മറ്റി സെക്രട്ടറി ഷാജി മൂതല സ്വാഗതം പറഞ്ഞു,ഐഎൻഎൽ നേതാവ് മൊയ്തീൻകുട്ടി പുളിക്കൽ നന്ദി രേഖപ്പെടുത്തി.