ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ മേഖലയിലെ സുരക്ഷക്കും നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയുമായി ചർച്ച നടത്തി.ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ബഹ്‌റൈന്റെ ഉറച്ച പ്രതിബദ്ധത ഇരുവരും ചർച്ചയില്‍ ഉറപ്പിച്ച് പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരമാണ് ജനങ്ങള്‍ക്ക് ആവശ്യമെന്നും കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.2026-2027 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭ സുരക്ഷ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗമായി ബഹ്‌റൈൻ തെരഞ്ഞെടുക്കപ്പെട്ടതിനെ രാജാവ് സ്വാഗതം ചെയ്തു.ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകനത്തില്‍ മേഖലയിലെയും പ്രാദേശികവുമായ നിരവധി വിഷയങ്ങളെക്കുറിച്ച് ചർച്ച നടന്നു.