തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് വാദ്ഗാനങ്ങൾ കോരിച്ചൊരിയുകയും അധികാര ത്തിലേറിയാൽ അതെല്ലാം മറക്കുകയും ചെയ്യുന്നവരാണ് നേതാക്കളിൽ കൂടുതലും. എന്നാൽ ഇതാ ഇവയിൽ നിന്നൊക്കെ വ്യത്യസ്തനായി ഒരു നേതാവ്. ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് നെടുമങ്ങാട് നഗരസഭയിലെ കൊപ്പം വാർഡ് കൗൺസിലർ പി.രാജീവാണ് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. എൽഡിഎഫിനാണ് നെടുമങ്ങാട് നഗരസഭാ ഭരണം. അതേ സമയം സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സ്ഥാനം ഒഴിഞ്ഞതെന്നും പറയുന്നു.
ഒരു പ്രദേശത്തെ ജനതയുടെ ദീർഘനാളത്തെ സ്വപ്നമായിരുന്നു കുന്നം വലിയ പാലം. തദേശ തിരഞ്ഞെടുപ്പിനു മുൻപ് ഇതു തുറന്നുകൊടുക്കാൻ എന്ന വാഗ്ദാനം യാഥാർഥ്യമാക്കാൻ കഴിയാത്തതിൽ ദുഃഖവും നിരാശയും ഉണ്ട്. നിലവിൽ ചെറിയ താൽക്കാലിക നടപ്പാലം നിർമിച്ച് വലിയ പാലത്തിന്, നിലവിൽ 1.50 കോടി അനുവദിച്ചു കൊണ്ടുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു എങ്കിലും പാലത്തിന്റെ നിർമാണത്തിനും അനുബന്ധ റോഡിനുള്ള സ്ഥലവും ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ഇപ്പോഴും അവ്യക്തം, കുന്നം വലിയ പാലം ഇനിയും സ്വപ്നങ്ങളിൽ.
ഉപതിരഞ്ഞടുപ്പ് എന്ന ദുരന്തം വിളിച്ചുവരുത്താതിരിക്കാൻ വേണ്ടിയാണ് എന്റെ രാജി കുറച്ച് ദിവസം നീണ്ടത്. ഇന്നലെ വരെ നിങ്ങൾ ഓരോരുത്തരും എനിക്ക് നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരായിരം നന്ദി. വാക്ക് പാലിക്കാൻ കഴിയാത്തവനും, ഒരു നാടിന്റെ വിശ്വാസം കാത്തു സൂക്ഷിക്കുവാൻ കഴിയാത്തവൻ ജനപ്രതിനിധി ആയി തുടരാൻ പാടില്ല. കൂടാതെ അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും നാണക്കേട് വരും അത് ഒഴിവാക്കുന്നു. ഒരുപക്ഷേ എന്റെ വിടവാങ്ങൽ ഈ നാടിന് അർഹതപ്പെട്ട പാലത്തിന് നിർമാണ അനുമതി ലഭിക്കാൻ കാരണമായാൽ സന്തോഷം നിങ്ങളുടെ അനുവാദത്തോട് കൂടി ഞാൻ ഒഴിയുന്നു. നന്ദി.. നന്ദി…’ എന്നാണ് രാജിക്കത്തിൽ പറയുന്നത്.

