ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ എത്തി. സർവകലാശാല പോര് മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ച. വിഷയത്തിൽ ഒത്തുതീർപ്പാകുമോ എന്നതിലടക്കം ഇന്ന് തീരുമാനമായേക്കും. വിസി നിയമനവും കേരള സർവകലാശാലയിലെ പ്രതിസന്ധിയും ചർച്ചയാകും.
അതേസമയം, സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഇന്നലെയും കേരള സർവകലാശാലയിലെത്തി. എന്നാൽ ഇനിയെല്ലാം ഗവർണർ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് വി.സി. രജിസ്ട്രാറെ മാറ്റുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നതാണ്. വാക്ക് പാലിക്കാത്ത സാഹചര്യത്തിൽ വിവരങ്ങൾ ഗവർണറെ അറിയിക്കുമെന്നും വി.സി പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുകയാണെന്നും നിലവിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കാതെ കൈകാര്യം ചെയ്യുമെന്നുമാണ് മന്ത്രി ബിന്ദുവിന്റെ വിശദീകരണം.

