പെരുമഴയിലും മാറി നിൽക്കാതെ ജനമഹാസമുദ്രത്തെ സാക്ഷിയാക്കി പുന്നപ്രയിൽ നിന്നും ഉദിച്ചുയർന്ന കേരളത്തിന്റെ സമരനായകൻ ഇനി ജ്വലിക്കുന്ന ഓർമ്മ. പുന്നപ്രയിലെചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വി.എ.അരുൺ കുമാർ അഗ്നിപകർന്നു. ജനലക്ഷങ്ങൾ മുദ്രാവാക്യം വിളികളോടെ പ്രിയ സഖാവിനെ യാത്രയാക്കി.
ബാർട്ടൺഹില്ലിലെ മകന്റെ വീട്ടിലും പിന്നീട് ദർബാർ ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷമായിരുന്നു ചൊവ്വാഴ്ച 2.30-ഓടെ വിലാപയാത്രയായി ആലപ്പുഴയ്ക്ക് പുറപ്പെട്ടത്. പ്രതീക്ഷിച്ചതിൽ ഏറെവൈകി ബുധനാഴ്ച ഉച്ചയോടെയാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്. വഴിനീളെയുള്ള അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിയത്. പിന്നീട്, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദർശനത്തിന് ശേഷം ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് എത്തിച്ചു.

