പതിനായിരം രൂപ കടം കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഛത്തർപുരിലെ ഫാംഹൗസിൽ യുവാവിനെ സഹപ്രവർത്തകൻ മർദിച്ചു കൊലപ്പെടുത്തി. ഫാംഹൗസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ചന്ദ്രപ്രകാശിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ സീതാറാം എന്ന വ്യക്തിയെ ആണ് ചന്ദ്രപ്രകാശ് കൊലപ്പെടുത്തിയത്. സീതാറാമിനെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു. സീതാറാമിനെ കാണാനില്ലെന്ന് ചന്ദ്രപ്രകാശ് തന്നെയാണ് ഫാം ഹൗസ് ഉടമയോട് പറഞ്ഞത്.
മെഹ്‌റോളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഫാംഹൗസിനുള്ളിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് സീതാറാമിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 10 വർഷമായി ഛത്തർപിരിലെ സ്വകാര്യ ഫാംഹൗസിൽ ജീവനക്കാരനാണ് സീതാറാം. കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ചന്ദ്രപ്രകാശിനെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കണ്ടെത്തിയത്.
സീതാറാമിൽനിന്ന് 10,000 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ സീതാറാം വിസമ്മതിച്ചപ്പോൾ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായി. ദേഷ്യം വന്ന ചന്ദ്രപ്രകാശ് ഒരു ചുറ്റികയെടുത്ത് സീതാറാമിന്റെ തലയിൽ അടിച്ചു കൊലപ്പെടുത്തി. മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ചന്ദ്രപ്രകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം പരിസരത്ത് നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്.” – പൊലീസ് പറഞ്ഞു.

