മതപരിവർത്തന കുറ്റം ആരോപിച്ച് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിനും പ്രീതി മേരിക്കും ജാമ്യം ലഭിക്കാത്തതിൽ വിമർശനവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. അമിത് ഷായുടെ വാക്കുകൾ പോലും കാറ്റിൽ പറത്തിയാണ് ഇന്നു ഛത്തീസ്ഗഡ് സർക്കാർ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്തത്. തീവ്രവാദ സംഘടകൾക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
”ജാമ്യം നിഷേധിക്കപ്പെട്ടു എന്നത് ദുഃഖകരമാണ്. അമിത് ഷാ ഇടപെട്ടതിന് പിന്നാലെ സംസ്ഥാന സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അമിത് ഷായുടെ വാക്കുകൾ കാറ്റിൽപറത്തിയിരിക്കുന്നു. ഇത് ദുഃഖകരമാണ്. കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തെയാണ് സമീപിക്കേണ്ടത്. അല്ലാതെ ഞങ്ങൾ എന്ത് ചെയ്യും. നീതി നിഷേധം നടന്നാൽ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കേണ്ടി വരും.” – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

