കോഴിക്കോട്: ബാലുശ്ശേരി പൂനൂരിൽ ജിസ്‌നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. ഭർത്താവ് ശ്രീജിത്തിനും അമ്മയ്ക്കും എതിരായാണ് പരാതി നൽകിയത്. മകൾ ഭർതൃവീട്ടിൽ മാനസിക പീഡനം അനുഭവിച്ചിരുന്നെന്ന് കുടുംബം ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച വൈകിട്ടാണ് ജിസ്‌നയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ രണ്ടു വയസ്സുള്ള മകനല്ലാതെ ആരും ഉണ്ടായിരുന്നില്ല. ഭർതൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്നയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
3 വർഷം മുൻപാണ് ജിസ്‌നയുടെയും ശ്രീജിത്തിന്റെയും വിവാഹം നടന്നത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. പല വിഷയങ്ങളിൽ ഇവർ തമ്മിൽ പ്രശ്‌നം നിലനിന്നിരുന്നെന്നാണ് വിവരം. യുവതിയുടെ മരണത്തിനു ശേഷം ഭർതൃവീട്ടുകാർ ഇതുവരെ ജിസ്‌നയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.
പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും വീട്ടുകാരെ കൂടുതൽ ചോദ്യം ചെയ്താലേ കാര്യത്തിൽ വ്യക്തത വരൂ എന്നും പൊലീസ് പറഞ്ഞു. സംസ്‌കാര ചടങ്ങുകൾക്കു ശേഷം വീട്ടുകാരുടെ മൊഴി രേഖപ്പെടുത്താനാണ് നീക്കമെന്നും പൊലീസ് വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നിലവിൽ ജിസ്‌നയുടെ മൃതദേഹമുള്ളത്.

