തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി കീഴടങ്ങി. ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്ന ദിവ്യ ഫ്രാൻസിസാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവർ ആഗസ്റ്റ് ഒന്നാം തീയതി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാർ ക്യൂ ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെന്നാണ് പരാതി. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ഇന്നലെ വിനീതയും രാധാകുമാരിയും തട്ടിപ്പ് നടത്തിയതായി സമ്മതിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. ദിയയുടെ ക്യുആർ കോഡിന് പകരം തങ്ങളുടെ ക്യുആർ കോഡ് ഉപയോഗിച്ച് തട്ടിയ പണം പ്രതികൾ പങ്കിട്ടെടുത്തു. ഇത് സ്വർണം വാങ്ങാൻ ഉപയോഗിച്ചെന്നും പ്രതികൾ മൊഴി നൽകി.
തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിയിരുന്നു. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടുന്നതിന് തെളിവുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. മൂന്ന് ജീവനക്കാരികളുടെ ബാങ്ക് രേഖകളിലും ഇത് വ്യക്തമാണെന്നും അധികൃതർ വ്യക്തമാക്കി.

