ന്യൂഡൽഹി: ഛത്തിസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന്റെ പ്രതിഷേധം അടങ്ങുന്നതിന് മുമ്പ് കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ വീണ്ടും ആക്രമണം. ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെയും രണ്ട് വൈദികരെയും കൈയേറ്റം ചെയ്തതായാണ് പരാതി. ബജ്രംഗ്ദൾ പ്രവർത്തകരാണ് കൈയേറ്റം ചെയ്തതെന്നാണ് ആരോപണം. ആക്രമിച്ചത് എഴുപതംഗ സംഘമെന്ന് വൈദികർ പറഞ്ഞു.
ഒരു വൈദികന്റെ ഫോൺ അക്രമികൾ കൊണ്ടുപോയി. സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾക്കു നേരെയും കൈയേറ്റമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ജലേശ്വറിലെ ഗ്രാമത്തിൽ പ്രാർത്ഥനാ ചടങ്ങിലെത്തിയതായിരുന്നു മലയാളി വൈദികരും കന്യാസ്ത്രീകളും. ഇവിടേക്ക് ബജ്രംഗ്ഗ്ദൾ പ്രവർത്തകരെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കൈയേറ്റം. 45 മിനുട്ടോളം സ്ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നാണ് ആരോപണം. സംഭവത്തെ സി.ബി.സി.ഐ ശക്തമായി അപലപിച്ചു.

