ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം ഇന്ന് അവസാനിക്കും. നാളെ ചൊവ്വാഴ്ച മുതൽ പഴയ ജോലി സമയം പുനഃസ്ഥാപിക്കും. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്ന ഉച്ച വിശ്രമ നിയമം അനുസരിച്ച്, ഉച്ചയ്ക്കും വൈകുന്നേരം 4 നും ഇടയിൽ തൊഴിലാളികൾ തുറസ്സായ സ്ഥലങ്ങളിലോ നേരിട്ട് സൂര്യപ്രകാശത്തിലോ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു..കടുത്ത ചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കാനുള്ള ഉച്ചവിശ്രമം 3 മാസത്തേക്കായിരുന്നു നൽകിയിരുന്നത്. ഈ കാലയളവിൽ രാവിലെയും രാത്രിയുമായിട്ടായിരുന്നു ജോലി പുനഃക്രമീകരിച്ചിരുന്നത്.യുഎഇ, സൗദി അറേബ്യ, എന്നീ രാജ്യങ്ങളിലും മധ്യാഹ്ന ഇടവേള ഇന്ന് അവസാനിക്കും. മറ്റു ജിസിസി രാജ്യങ്ങളിൽ ഈ മാസം 30നാണ് അവസാനിക്കുക.സൂര്യപ്രകാശം നേരിട്ട് ഏൽക്കും വിധം തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കു മാത്രമാണ് ഉച്ചയ്ക്ക് ഇടവേള നൽകിവരുന്നത്. ആഗോള തൊഴിൽ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സുരക്ഷിത തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.കടുത്ത വേനലിൽ സൂര്യാഘാതവുമായി ബന്ധപ്പെട്ട രോഗങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും തൊഴിലാളികളെ രക്ഷിക്കുകയാണ് നിയമം കൊണ്ട് രാജ്യം ലക്ഷ്യമിടുന്നത്. ജോലിക്കിടയിലും വിശ്രമ സമയത്തും ശുദ്ധജലം ഉൾപ്പെടെ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങളും കമ്പനികൾ ഒരുക്കിയിരുന്നു.

