ന്യൂഡൽഹി: ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാഹുൽഗാന്ധിയുടെ ആരോപണം.
അതേസമയം ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ പറഞ്ഞു. നേരത്തേ ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ സമാപനച്ചടങ്ങിലാണ് ‘ഹൈഡ്രജൻ ബോംബ്’ പൊട്ടിക്കുമെന്ന് രാഹുൽഗാന്ധി വെളിപ്പെടുത്തിയിരുന്നത്.
ഒന്നാമതായി, ഇത് ‘ഹൈഡ്രജൻ ബോംബ് അല്ല, അത് വരാനിരിക്കുന്നതേയുള്ളൂ. ഈ രാജ്യത്തെ യുവാക്കൾക്ക് തിരഞ്ഞെടുപ്പുകൾ എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്ന് കാണിച്ചുകൊടുക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണെന്നും രാഹുൽ പറഞ്ഞു.

