ടോക്യോ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെ കാരണം തന്റെ നടുവേദനയാണെന്ന് വ്യക്തമാക്കി നീരജ് ചോപ്ര. ഇത്തരമൊരു പരാജയം ആദ്യമായിട്ടാണ് സംഭവിക്കുന്നത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മത്സരത്തിൽ അഞ്ച് ശ്രമത്തിൽ ഫൗളടക്കം വന്നതോട് കൂടി എട്ടാം സ്ഥാനത്തേക്ക് നീരജ് തള്ളപ്പെട്ടിരുന്നു. ഇത് ഏറെ പ്രതീക്ഷയുള്ള മെഡൽ നഷ്ടത്തിലേക്കും നയിച്ചു.
ഈ മാസം ആദ്യം ചെക്ക് റിപ്പബ്ലിക്കിൽ പരിശീലനം നടത്തുന്നതിനിടെ, ജാവലിൻ എറിയാനൊരുങ്ങുമ്പോൾ നടുവിന് ഒരു ഉളുക്ക് അനുഭവപ്പെട്ടു. തുടർന്ന് പ്രാഗിൽ വെച്ച് നടത്തിയ എംആർഐ സ്കാനിൽ ഡിസ്കിന് തകരാറുണ്ടെന്ന് കണ്ടെത്തി. എറിയാനായി കുനിഞ്ഞപ്പോൾത്തന്നെ എന്റെ ഇടതുവശത്ത് ഒരു വലിവ് അനുഭവപ്പെട്ടു. അതിനുശേഷം എനിക്ക് സാധാരണപോലെ നടക്കാൻ പോലും കഴിഞ്ഞില്ല. സാരമാക്കേണ്ടെന്നും വിശ്രമിക്കാനും പറഞ്ഞിരുന്നു. അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് അടുത്ത ദിവസം ഞാൻ കരുതിയത്. ചോപ്ര വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡിസ്കിന് എന്തോ പ്രശ്നമുണ്ടായിരുന്നു. അതിന്റെ കൃത്യമായ മെഡിക്കൽ പദം എനിക്കറിയില്ല. ഇവിടെയെത്തിയ ശേഷം ഞാൻ ദിവസവും ചികിത്സയിലായിരുന്നു. അതിനുശേഷം, ഇനി എങ്ങനെ മത്സരിക്കും എന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ. ഒടുവിൽ, എനിക്ക് അൽപ്പം ഭേദമായിത്തുടങ്ങി, പക്ഷേ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നതും മാനസികാവസ്ഥയിലുണ്ടായ മാറ്റവും എന്നെ ബാധിച്ചു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണയായി, ഞാൻ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാറുണ്ട്, പക്ഷേ ഇവിടെ അത് നടന്നില്ല. ഇവിടെ വരുന്നതിന് മുമ്പ്, ചെക്ക് റിപ്പബ്ലിക്കിലെ പരിശീലനത്തിനിടെ എനിക്ക് നടുവിന് ഒരു പ്രശ്നമുണ്ടായി. വളരെ കുറച്ച് പേർക്ക് മാത്രമേ ഇതേക്കുറിച്ച് അറിയാമായിരുന്നുള്ളൂ, ഞാൻ ഫെഡറേഷനോടും പറഞ്ഞിരുന്നു. ഞാൻ രണ്ടാഴ്ച പരിശീലനം നടത്തിയില്ല, ഈ പ്രശ്നത്തിന് ചികിത്സയിലായിരുന്നു. എനിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു, എന്നാൽ പിന്നീട് ഞങ്ങൾ മുന്നോട്ട് പോകാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

