തൃശൂർ: തെങ്ങുവീണ് തകർന്ന വീടിനുള്ള അപേക്ഷ വാങ്ങാതെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മടക്കിവിട്ട കൊച്ചുവേലായുധന് സിപിഎം പണിതുനൽകുന്ന വീടിന് തറക്കല്ലിട്ടു. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദറും കൊച്ചുവേലായുധനും ഭാര്യ സരോജിനിയും ചേർന്നാണ് തറക്കല്ലിട്ടത്. സിപിഎം നേതാക്കളായ പി.ആർ.വർഗീസ്, പി.കെ.ഷാജൻ, എ.എസ്.ദിനകരൻ, വി.ആർ.ബിജു, എൻ.ജി.ജയരാജ്, കെ.ഗോപിനാഥൻ, കെ.എസ്.ശേഖേഷ്, വീടുപണി കമ്മിറ്റി ചെയർമാൻ കെ.കെ.അനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹൻദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തറക്കല്ലിടൽ.
മേൽക്കൂരയില്ലാതെ നിന്നിരുന്ന വീട് പൊളിച്ച് അതേ സ്ഥലത്താണ് പുതിയ വീട് പണിയുന്നത്. 610 ചതുരശ്രയടിയിൽ 10 ലക്ഷം രൂപ ബജറ്റിലാണ് പണിയുന്നത്. ചടങ്ങിനുശേഷം ശശി കരുമാശേരി കാൽ ലക്ഷം രൂപയുടെ ധനസഹായം നൽകി. ഡിസംബറിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മേൽക്കൂര തകർന്നതിനു ശേഷം 2 വർഷമായി വീട്ടിലെ പഴയതൊഴുത്തിനെ ഒറ്റമുറിയാക്കി മാറ്റി അതിലാണ് വേലായുധനും കുടുംബവും താമസിക്കുന്നത്.
വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്നും അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. കൂടുതൽ വേലായുധൻമാരെ തനിക്ക് കാണിച്ചുതരാൻ സാധിക്കുമെന്നും വീടില്ലാത്തവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നും കലുങ്ക് ചർച്ചക്കിടെ സുരേഷ് ഗോപി വ്യക്തമാക്കി.

