കുന്നംകുളം: ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്‌സിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി (61)യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകൃതിവിരുദ്ധ ബന്ധത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ്സ് തോന്നിക്കും. ചൊവ്വന്നൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ ക്വാർട്ടേഴ്‌സിലാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടത്. മുറിയിൽ നിന്ന് പുക വരുന്നത് കണ്ടാണ് നാട്ടുകാർ എത്തിയത്. പുറത്തു നിന്ന് പൂട്ടിയ മുറി തുറന്നപ്പോഴാണ് കത്തിയ നിലയിൽ കമഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടത്. ചുറ്റും തുണികളിട്ട് കത്തിക്കാനും ശ്രമിച്ചിട്ടുണ്ട്.
മുറി വാടകയ്‌ക്കെടുത്ത സണ്ണി ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. അന്വേഷണത്തിനിടയിൽ പൊലീസ് രാത്രി ഏഴരയോടെ തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നാണ് സണ്ണിയെ പിടികൂടിയത്. തൃശൂരിലെ വസ്ത്ര വിൽപനശാലയിൽ സെക്യൂരിറ്റി ജീവനക്കാരനായ സണ്ണി മറ്റ് രണ്ട് കൊലപാതകക്കേസുകളിൽ പ്രതിയാണ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും.

