കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായത്. ഇതുപ്രകാരം 5 എഫ്ഐആറാണ് കേസുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് വടകര പൊലീസിനെ അറിയിക്കുകയായിരുന്നു. പീഡനം ഉണ്ടായത് നാദാപുരം സ്റ്റേഷന്റെ പരിധിയിലായതിനാൽ വടകര പൊലീസിൽനിന്ന് നാദാപുരം പൊലീസിലേക്ക് കേസ് കൈമാറുകയായിരുന്നു.
പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച ശേഷം പീഡനം നടത്തിയെന്നാണ് വിവരം. കേസിൽ പിടിയിലായ അഞ്ചു പേരും 21, 22 വയസ്സ് പ്രായമുളളവരാണ്. വിവിധ സ്ഥലങ്ങളിൽ പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി.

