മലപ്പുറം: കാടാമ്പുഴയിൽ ശൈശവവിവാഹ ഒരുക്കത്തിൽ പൊലീസ് ഇടപെട്ടു. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ 14-കാരിയുടെ വിവാഹനിശ്ചയ ചടങ്ങാണ് കഴിഞ്ഞദിവസം നടന്നത്. സംഭവത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ പോലീസ് ഇടപെടുകയും ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരേയും കേസെടുക്കുകയുംചെയ്തു. ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പെൺകുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങിൽ രണ്ടുകുടുംബങ്ങളിൽനിന്നുമായി പത്തുപേർ പങ്കെടുത്തിരുന്നു. ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻതന്നെ പോലീസ് സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്നേഹിത ജെൻഡർ ഹെല്പ്ഡെസ്‌കിലേക്ക് മാറ്റി.
സംഭവത്തിൽ ജില്ലാ വനിതാ-ശിശുക്ഷേമ വികസന ഓഫീസറോട് റിപ്പോർട്ട് തേടുമെന്ന് ബാലാവകാശ കമ്മിഷൻ അറിയിച്ചു. 2024-25 കാലയളവിൽ സംസ്ഥാനത്ത് 18 ബാലവിവാഹങ്ങൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് മലപ്പുറത്ത് ശൈശവവിവാഹത്തിനുള്ള ശ്രമം നടന്നതായുള്ളവിവരവും പുറത്തുവരുന്നത്.

