പത്തനംതിട്ട: സ്വർണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു. മോഷണശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്വായ്പൂർ പുളിമല സ്വദേശി ലതാകുമാരി (61) ആണ് ഇന്നലെ രാത്രി മരിച്ചത്. ഓക്ടോബർ 9 നായിരുന്നു ദാരുണമായ സംഭവം. പൊലീസ് ക്വാട്ടേഴ്സിലെ താമസക്കാരിയായ സുമയ്യ അയൽവാസിയായ ലതയുടെ വീട്ടിൽ കയറി തീക്കൊളുത്തുകയായിരുന്നു. ഓഹരി ട്രേഡിംഗിലുണ്ടായ നഷ്ടം നികത്താനായി ലതാകുമാരിയുടെ സ്വണം പണയം വയ്ക്കാൻ ചോദിച്ചെങ്കിലും ലത നൽകിയിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് തീക്കൊളുത്തിയത്. കേസിൽ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആദ്യം തീപ്പിടിത്തമാണെന്നായിരുന്നു പൊലീസ് നൽകിയ സൂചന. പിന്നീട് നടത്തിയഅന്വേഷണത്തിലാണ് മോഷണത്തിനിടെ തീകൊളുത്തിയതാണെന്നു കണ്ടെത്തിയത്. സ്വർണം തരാൻ വിസമ്മതിച്ചതിനെ തുടർന്ന് സുമയ്യ ലതാകുമാരിയുടെ കഴുത്തിൽ തുണിചുറ്റി കൊല്ലാൻ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും തുടർന്ന് തീക്കൊളുത്തുകയുമായിരുന്നു. ആശാപ്രവർത്തകയാണ് മരിച്ച ലതാകുമാരി.
കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ. ഓഹരി ട്രേഡിംഗ് ഇടപാടുകളും ഓൺലൈൻ ലോൺ ആപ്പിൽ നിന്നെടുത്ത വായ്പകളുമാണ് സുമയ്യയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. സ്വന്തം കയ്യിലുണ്ടായിരുന്ന 14 പവൻ സ്വർണവും ഇവർ പണയം വച്ചു.

