ബഹ്റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും.ബഹ്റൈൻ നാഷണൽ അത്ലറ്റിക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മൂന്ന് ദിവസം മുൻപ് കബഡി, വോളിബോൾ ,ഹാൻഡ് ബോൾ തുടങ്ങിയ ചില മത്സരങ്ങൾക്ക് തുടങ്ങിയിരുന്നു.26 കായിക ഇനങ്ങളിലായി 4300ൽ അധികം കായികതാരങ്ങൾ ഇത്തവണ മാറ്റുരയ്ക്കും.ബഹ്റൈന്‍ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ മേല്‍നോട്ടത്തിലാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ബഹ്റൈനില്‍ നിന്നുള്ള 356 യുവ അത്ലറ്റുകളും മേളയുടെ ഭാഗമാകും. ഏജ്-ഗ്രൂപ് മത്സരത്തില്‍ വലിയ സംഘത്തെയാണ് ബഹ്‌റൈന്‍ ഇത്തവണ രംഗത്തിറക്കുന്നത്. ഇതില്‍ 204 അത്ലറ്റുകള്‍, 130 പരിശീലകര്‍, 22 ഒളിമ്പിക് കമ്മിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 54 പെണ്‍കുട്ടികള്‍ അടങ്ങുന്ന വനിതകളുടെ പങ്കാളിത്തവും ഇത്തവണത്തെ പ്രത്യേകതയാണ്. ഈ മാസം 31 വരെ ഉമ്മുൽ ഹസ്സം സ്പോർട്സ് കോംപ്ലക്സ്, ഈസ സ്പോർട്സ് സിറ്റി, എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏഷ്യൻ യൂത്ത് ഗെയിംസ് നടക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ കായികമേളയ്ക്കുണ്ട്.

