തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് സി.പി. െഎ വിട്ടു നിൽക്കും. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, ജെ ചിഞ്ചുറാണി എന്നിവരുമായി നേതൃത്വം സംസാരിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സിപിഐഎം പിന്നോട്ട് പോകുമെന്നാണ് വിലയിരുത്തൽ. എക്സിക്യൂട്ടീവിൽ കൂടി ചർച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം.
അതേസമയം, രാഷ്ട്രീയമായി ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ആശയപരമായും രാഷ്ട്രീയപരമായും തീരുമാനമെടുക്കും. മുഖ്യമന്ത്രി വിളിച്ചാൽ ചർച്ച ചെയ്യും. ചർച്ചയുടെ വാതിൽ തുറന്നുകിടക്കുകയാണ്. എൽഡിഎഫിന് ആശയ അടിത്തറയുണ്ട്. ചർച്ചകളുണ്ടാകുമെന്നും മറ്റൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അൽപ സമയത്തിനകം ആലപ്പുഴയിൽ നടക്കും. പിഎം ശ്രീ വിഷയം ചർച്ചചെയ്യാനുള്ള നിർണായക നീക്കത്തിലാണ് സിപിഐഎമ്മും. ഇന്ന് സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരികെ വന്നതിന് പിന്നാലെയാണിത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രത്തിൽനിന്നും സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാനെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ല. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തിൽ നടപ്പാക്കില്ല. അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠ വേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം.

