ന്യൂഡൽഹി: തെരുവ് നായ പ്രശ്‌നത്തിൽ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ‘സിറ്റി ഹൗണ്ടസ് ബൈ സ്‌ട്രെയ്‌സ്, ‘കിഡ്‌സ് പേ ദി പ്രൈസ്’ എന്ന പേരിൽ നേരത്തെ നേരിട്ട് സുപ്രീം കോടതി കേസെടുത്തിരുന്നു. ഡൽഹിയിലെ തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട് കോടതി നൽകിയ ഉത്തരവ് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.
മൃഗസ്‌നേഹികളുടെ സംഘടന അടക്കം പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിൽ പിന്നീട് കേസ് വീണ്ടും പരിഗണിച്ച കോടതി തെരുവ് നായ്ക്കളെ പിടിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.
അതേസമയം, തെരുവ് നായ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് വിദേശ രാജ്യങ്ങളുടെ മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നുവെന്ന് ജസ്റ്റിസ് നാഥ് നിരീക്ഷിച്ചു. പശ്ചിമബംഗാൾ, തെലങ്കാന, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവർ മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചതെന്നും അതും രേഖകളിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി. വീഴ്ച വരുത്തിയ മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ അടുത്ത തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ ഉത്തരവ്.

