കണ്ണൂർ: കരിവെള്ളൂരിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിന്റെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിക്കും. സിപിഎം ബിഎൽഎ (ബൂത്ത് ലെവൽ ഏജന്റ്) ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അനീഷ് ആത്മഹത്യ ചെയ്തതെന്നാണ് കോൺഗ്രസ് ആരോപണം. കോൺഗ്രസ് ബിഎൽഎ വൈശാഖുമായി അനീഷ് നടത്തുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. സിപിഎം ബിഎൽഎയാണ് ഭീഷണിപ്പെടുത്തിയതെന്നും ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിനുള്ള കേസ് മാത്രമാണെടുത്തത്. ആരെങ്കിലും ഭീഷണിപ്പെടുത്തിയിരുന്നോ, ജോലി സമ്മർദം മൂലമാണോ ആത്മഹത്യ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നു പെരിങ്ങോം പൊലീസ് അറിയിച്ചു.
അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബിഎൽഎയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. സിപിഎമ്മിലെ ആരും അനീഷിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. കൂടെകൊണ്ടുപോയില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് പറഞ്ഞ് അനീഷിനെ കോൺഗ്രസ് ബിഎൽഎ ഭീഷണിപ്പെടുത്തുന്നത് കോൺഗ്രസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ നിന്ന് തന്നെ വ്യക്തമാണ്. ബിഎൽഎ എന്തുപറഞ്ഞാണ് സമ്മർദത്തിലാക്കിയതെന്ന് അന്വേഷിക്കണമെന്നും കെ.കെ.രാഗേഷ് പറഞ്ഞു.

