തിരുവനന്തപുരം: പതിനാറുകാരനായ മകനെ ഐഎസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേരാൻ പ്രേരിപ്പിച്ചുവെന്ന പരാതിയിൽ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി് അന്വേഷണം നടത്തുകയാണ്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭർത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്.
രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവർത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവർ യുകെയിലായിരുന്നു. മകൻ യുകെയിൽ എത്തിയപ്പോൾ വിഡിയോ ദൃശ്യങ്ങൾ കാട്ടി കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ദമ്പതികൾ തിരിച്ചു നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങലിലുള്ള ഒരു മതപഠനകേന്ദ്രത്തിലാക്കി. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട അധികൃതർ വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ എൻഐഎയും വിവരശേഖരണം നടത്തുകയാണ്. യുവതിയുടെ ആദ്യഭർത്താവിന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് പതിനാറുകാരൻ എന്നാണു വിവരം.

