തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ ജീവനക്കാർക്കെതിരെ തെളിവുകൾ നിരത്തി ക്രൈം ബ്രാഞ്ച് കുറ്റപത്രം . സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് പ്രതികൾ.
രണ്ടു വർഷം കൊണ്ട് മൂന്ന്പേരും ചേർന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദിയകൃഷ്ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത പണം പ്രതികൾ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചു. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരികൾ പണം തട്ടിയെടുത്തെന്ന് ദിയ കൃഷ്ണയുടെ പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറാണ് തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയത്.ഇതിന് പിന്നാലെ കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരെ ജീവനക്കാരികൾ പരാതി നൽകി. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പണം കവർന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരായ പരാതി. എന്നാൽ ഈ പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസ് കണ്ടെത്തൽ. ദിയ കൃഷ്ണയുടെ ഭർത്താവിനെതിരെയും ജീവനക്കാരികൾ ആരോപണമുന്നയിച്ചിരുന്നു.

