ബംഗളൂരു: കർണാടകയിൽ പോര് മുറുകുകയാണ്. മുഖ്യമന്ത്രി കസേരയിൽ സിദ്ദരാമയ്യ തുടരുമോ? അതോ ഡികെ ശിവകുമാർ എത്തുമോ എന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം പാർലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് കൈക്കൊള്ളുമെന്നാണ് വിവരം. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിന് മുമ്പ് തീരുമാനം പുറത്തുവരുമെന്നാണ് മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. നിർണായക ചർച്ച ഇന്നോ നാളെയോ നടന്നേക്കും. ആഴ്ചകളായി നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും നവംബർ 28, 29 തീയതികളിൽ ഡൽഹിയിലേക്ക് വിളിപ്പിക്കാൻ സാദ്ധ്യതയുണ്ട്.

