തീരുമാനം ഭരണസമിതിയുമായി ആലോചിച്ചെന്ന് പത്മകുമാർ

  • Home-FINAL
  • Kerala
  • തീരുമാനം ഭരണസമിതിയുമായി ആലോചിച്ചെന്ന് പത്മകുമാർ

തീരുമാനം ഭരണസമിതിയുമായി ആലോചിച്ചെന്ന് പത്മകുമാർ


തിരുവനന്തപുരം: ശബരിമലയിലെ കാര്യങ്ങൾ താൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും, ഭരണസമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയുമായിരുന്ന എ.പത്മകുമാറിന്റെ മൊഴി. സ്വർണപ്പാളി കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നു. ശബരിമലയിലെ നിത്യസന്ദർശകനായിരുന്നു പോറ്റി. മറ്റുള്ള ഉദ്യോഗസ്ഥർക്കും പോറ്റിയെ പരിചയമുണ്ടായിരുന്നു. കൂട്ടായ തീരുമാനങ്ങളാണ് ശബരിമല വിഷയത്തിൽ എടുത്തതെന്നും മൊഴിയിലുണ്ട്. ഇന്ന് പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യും.

പത്മകുമാറിനെ ഇന്നു വൈകിട്ട് 4 വരെയാണ് കൊല്ലം വിജിലൻസ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. പത്മകുമാറിന്റെ വിദേശയാത്രകളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ചു വ്യക്തത വരുത്തണം, കേസിലെ മറ്റു പ്രതികളുമായുള്ള ബന്ധം അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.

ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളി. മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി ചാർജ് എടുക്കുന്നതിനു മുൻപു തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കട്ടിളപ്പാളികൾ നൽകാൻ ഉത്തരവായെന്നു പ്രതിഭാഗം വാദിച്ചെങ്കിലും കൈമാറ്റം നടന്നപ്പോൾ മഹസർ തയാറാക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നു കോടതി വിലയിരുത്തി. ഗൂഢാലോചനയിൽ മുരാരി ബാബുവിനു സജീവ പങ്കുണ്ടെന്നും മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും പ്രോസിക്യൂഷൻ വാദിച്ചു.

Leave A Comment