കാസർകോട്: ഒരേ ദിവസം ജനിച്ച് ഒരുമിച്ചു പഠിച്ച് ഒരേ ദിവസം ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ഒരു സ്ഥലത്തു തന്നെ ജോലി നേടിയ അപൂർവതയുമായി ഇരട്ടസഹോദരികൾ. കാസർകോട് ഭീമനടി കൂരാംകുണ്ട് സ്വദേശികളായ സഹോദരികളാണ് ജനനം മുതൽ ഒരുമിച്ചു തുടങ്ങിയ യാത്ര 23ാം വയസ്സിലും ഒരുമിച്ചു തുടരുന്നത്. പഠനത്തിൽ പരിമിതികളുണ്ടായിരുന്ന ഇരുവരും വലിയ പരിശ്രമത്തിനൊടുവിലാണ് സർക്കാർ ജോലിയിലെത്തുന്നത്. കൂരാംകുണ്ടിലെ കളരിമുറിയിൽ ജോസഫിന്റെയും സുനിജോർജിന്റെയും മക്കളായ സവിത ജോസഫ്, സംഗീത ജോസഫ് എന്നിവരാണ് ഇവർ. സഹോദരിമാർ ഡിസംബർ നാലിനു ജോലിയിൽ പ്രവേശിക്കും. 2002 മാർച്ച് 11ന് ജനിച്ച സവിതയ്ക്ക് ഹൊസ്ദുർഗ് സബ്കോടതിയിലും സംഗീതയ്ക്ക് ഹൊസ്ദുർഗ് മുൻസിഫ് കോടതിയിലും ലാസ്റ്റ് ഗ്രേഡ് സെർവന്റായാണ് 23-ാം വയസ്സിൽ നിയമനം ലഭിച്ചത്. ഇരു കോടതികളും ഒരുവളപ്പിലാണ്. വെള്ളിയാഴ്ചയാണ് ഇരുവർക്കും നിയമന ഉത്തരവ് ലഭിച്ചത്. കല്ലഞ്ചിറ എഎൽപി സ്കൂൾ, പ്ലാച്ചിക്കര എയുപി സ്കൂൾ, വരകാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ വിദ്യാഭ്യാസം.
സ്കൂളിൽ പഠിക്കുമ്പോഴും ഒരേ ക്ലാസിലായിരുന്നു. പ്ലസ് ടുവിനുശേഷം ആനിമേഷനാണ് ഇരുവരും പഠിച്ചത്. തുടർന്ന് പിഎസ്‌സി കോച്ചിങ്ങിന് പോകുകയായിരുന്നു. ഒടുവിൽ ജോലിക്ക് പ്രവേശിക്കാൻ പോകുന്നതും ഒരുമിച്ച് ഒരിടത്തു തന്നെ. പിഎസ്‌സി പരിശീലനം തുടരാനാണ് ഇരുവരും ആഗ്രഹിക്കുന്നതെന്ന് കല്ലഞ്ചിറ കെഐഎ എൽപി സ്കൂൾ പ്രധാനാധ്യാപികയും അമ്മയുമായ സുനി ജോർജ് പറഞ്ഞു. ഓൺലൈനായാണ് പഠനം തുടരുന്നതെന്നും അവർ പറഞ്ഞു. കെഎസ്ഇബിയിൽ നിന്ന് സീനിയർ സൂപ്രണ്ടായാണ് പിതാവ് ജോസഫ് വിരമിച്ചത്. ഇവരുടെ ജ്യേഷ്ഠ സഹോദരി കവിത ജോസഫ് വിവാഹത്തിനു ശേഷം ബെംഗളൂരുവിൽ

