46ാമത് ജിസിസി ഉച്ചകോടിയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫ അധ്യക്ഷത വഹിച്ചു.

ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും സമ്ബല്‍സമൃദ്ധിയും വിഭജിക്കാനാവാത്തതാണെന്ന് മനാമയില്‍ നടക്കുന്ന 46-ാമത് ജിസിസി ഉച്ചകോടിയില്‍ സംസാരിക്കവെ അദ്ദേഹം ആവർത്തിച്ചു. പ്രാദേശിക- അന്താരാഷ്ട്ര തലങ്ങളില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് ഗസ്സയിലെ സമാധാന പദ്ധതി പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും ബഹ്‌റൈൻ രാജാവ് ഊന്നിപ്പറഞ്ഞു.

ഒമാൻ സുല്‍ത്താൻ ഹൈതം ബിൻ താരിഖ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ, കുവൈത്ത് അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്‍റും ശൈഖ് മൻസൂർ ബിൻ സായിദ് അല്‍ നഹ്യാനും, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്‍റഹ്മാൻ ബിൻ ജാസിം അല്‍ഥാനി എന്നീ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു.

ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി ഇറ്റാലിയൻ പ്രസിഡന്‍റ് ജോർജ് മെലോണിയും സന്നിഹിതയായിരുന്നു.ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്ബത്തിക ഏകീകരണം വേഗത്തിലാക്കി പൂർണ സാമ്ബത്തിക ഐക്യം കൈവരിക്കുക, അംഗരാജ്യങ്ങള്‍ക്കിടയിലെ നിക്ഷേപ-വ്യാപാര സഹകരണങ്ങള്‍ വിപുലപ്പെടുത്തുക, ഗള്‍ഫ് മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ക്ക് സംയുക്തമായി പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുക, അംഗരാജ്യങ്ങള്‍ തമ്മിലുള്ള സൈനിക-സുരക്ഷാ സഹകരണം വർധിപ്പിക്കല്‍ എന്നിവ ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങളായി.സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന നിലപാടില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പൂർണമായും ഉറച്ചുനിന്നു.ഖത്തറിന്റെ സുരക്ഷ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ, ഈജിപ്ത്, തുർക്കി, അമേരിക്ക എന്നിവ ഒപ്പിട്ട കരാറിനെയും ജിസിസി സെക്രട്ടറി സ്വാഗതം ചെയ്തു.

