പ്രവാസലോകത്തെ മറ്റൊരു പൂരപ്പറമ്പാക്കി സോപാനം വാദ്യസംഗമം 2025ന് കൊടിയിറങ്ങി. നാടിന്റെ താളസ്പന്ദനം കേട്ടറിയുവാൻ പതിനായിരത്തിലധികം കാണികൾ അദാരി പാർക്ക് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. സോപാനം വാദ്യകലാസംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി ബഹ്റൈൻ ടൂറിസം മന്ത്രാലയ അനുമതിയോടെ നടന്ന പരിപാടികൾ ജനബാഹുല്യവും സംഘാടന മികവും സാംസ്കാരികതയും ഒത്തുചേർന്ന അരങ്ങായിരുന്നു. കാണികൾക്ക് വിസ്മരിക്കാനാവാത്ത ദൃശ്യവിരുന്നായിയിരുന്നു സംഘാടകർ ഒരുക്കിയത്.

വൈകീട്ട് കൃത്യം 4 മണിക്ക് തന്നെ 50 മീറ്റർ നീളമുള്ള വേദിയിൽ യുവപ്രതിഭകളും സംഘവും തായമ്പകകൊട്ടി വാദ്യസംഗമത്തിനു ആരംഭം കുറിച്ചു, തുടർന്ന് നൂറിൽപരം നർത്തകരുടെ വർണ്ണോത്സവം നൃത്തപരിപാടി അരങ്ങേറി. താലപ്പൊലിയും മുത്തുകുടകളും വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും അണിനിരന്ന വർണ്ണാഭമായ സ്വീകരണഘോഷയാത്ര കാണികൾക്ക് ഉത്സവപ്രതീതി സമ്മാനിച്ചു.

ബഹ്റൈൻ പാർലമെൻ്റ് അംഗം ഹിസ് എക്സലൻസി മുഹമ്മദ് ഹുസൈൻ അൽ ജനാഹി, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി വിനോദ് ജേക്കബ്, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം, ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, അമ്പലപ്പുഴ വിജയകുമാർ, സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്, കോൺവെക്സ് ചെയർമാൻ അജിത് നായർ, ഏലൂർ ബിജു, സംഗീതജ്ഞൻ, അമ്പിളിക്കുട്ടൻ, ഫോഗ് സി.ഇ.ഒ. ബിംഗ്ലി ചന്ദ്രൻ, സനൽ കുമാർ നീലേശ്വരം, ചെയർമാൻ ചന്ദ്രശേഖരൻ, കൺവീനർ ജോഷി ഗുരുവായൂർ എന്നിവർ വേദിയിൽ സന്നിഹിതരായി.

സംഗീതലോകത്തിനു നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് സോപാനം സംഗീതരത്നം പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ അമ്പിളിക്കുട്ടന് സമർപ്പിച്ചു, ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഗായിക ലതിക ടീച്ചറെ വാദ്യസംഗമം വേദിയിൽ ആദരിച്ചു.
എഴുപതിൽപരം സോപാനഗായകർ പങ്കെടുത്ത ആദ്യ വിദേശ സോപാന അരങ്ങ് ബഹ്റൈനിൽ അരങ്ങേറി. പ്രവാസലോകത്ത് ഗുരു സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ സോപാന സംഗീതം അഭ്യസിച്ച ഇരുപത്തിയൊന്ന് പുതുമുഖങ്ങളും വാദ്യസംഗമം അരങ്ങിലെത്തി. അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു, സന്തോഷ് കൈലാസ് എന്നിവരുടെ നേതൃത്വത്തിലാണു സോപാനസംഗീതം അരങ്ങേറിയത്.

മുന്നൂറിൽ പരം വാദ്യകലാകാരന്മാർ പങ്കെടുത്ത പത്മശ്രീ ജയറാം, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പ്രാമാണികരായി നടന്ന പഞ്ചാരിമേളം അഭൂതപൂർവ്വമായ ജനതിരക്കിനു സാക്ഷിയായി. പതിനായിരത്തിലധികം ജനങ്ങൾ ഇത്തവണ വാദ്യസംഗമത്തിൽ എത്തിച്ചെർന്നു. പ്രവാസലോകത്ത് ചെണ്ട വാദ്യകല അഭ്യസിച്ച മുപ്പത്തിരണ്ട് പുതുമുഖങ്ങൾ ഗുരു സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ അരങ്ങിലെത്തി. സുപ്രസിദ്ധ ഗായിക ലതിക ടീച്ചറും മിഥുൻ ജയരാജും ചേർന്നവതരിപ്പിച്ച കാതോട് കാതോരം സംഗീതപരിപാടി കാണികൾക്ക് നവ്യാനുഭവമായി. എൺപത് തൊണ്ണൂറ് കാലഘട്ടങ്ങളിലെ ചലചിത്രഗാനങ്ങളും, ഈണങ്ങളുമായി നടന്ന പരിപാടി ആസ്വദിക്കാൻ രാവേറെ ചെന്നിട്ടും ആസ്വാദകർ കാത്തിരുന്നു.

ഇന്ത്യയുടേയും ബഹ്റൈൻ്റേയും സാംസ്കാരിക വൈവിധ്യത കോർത്തിണക്കിയ നൃത്ത സമന്വയം വാദ്യസംഗമം വേദിയെ വർണ്ണാഭമാക്കി. ഭാരതത്തിനു പുറത്ത് ഏറ്റവും കൂടുതൽ കലാകാരന്മാർ അണിനിരന്ന സോപാന സംഗീതം, ഏറ്റവും കൂടുതൽ വാദ്യകലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളം, ഭാരതത്തിനു പുറത്ത് നടക്കുന്ന ഏറ്റവും വലിയ മേളകലാ അരങ്ങ്, ഏറ്റവും വലിയ വേദി തുടങ്ങി നിരവധി അപൂർവ്വതകൾ വാദ്യസംഗമം 2025നുണ്ട്. അടുത്ത വാദ്യസംഗമത്തിനായുള്ള പ്രതീക്ഷകൾ പങ്കുവെച്ചാണ് കലാ ആസ്വാദകർ വാദ്യസംഗമം വേദിയിൽ നിന്ന് വിട വാങ്ങിയത്.

