ന്യൂഡൽഹി: അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ച ഇന്ത്യയിൽ. കേരളത്തിലെത്തില്ലെങ്കിലും അദ്ദേഹം ഹൈദരാബാദിലും ഡൽഹിയിലും ബൂട്ടണിയും. ശനിയാഴ്ച പുലർച്ചെ 1.30ന് കൊൽക്കത്തയിലെത്തുന്ന മെസി ഇം.എം ബൈപാസിലെ പഞ്ചക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. പൊലീസ് അനുമതി ലഭിക്കാത്തതിനാൽ കൊൽക്കത്തയിലെ 70 അടി ഉയരമുള്ള തന്റെ കൂറ്റൻ പ്രതിമ ഹോട്ടലിൽ നിന്ന മെസി വെർച്വലായി അനാവരണം ചെയ്യും. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം ഉച്ചയോടെ ഹൈദരാബാദിലേക്ക് തിരിക്കും. ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന ഹൈദരാബാദ് ഗോട്ട് കപ്പിൽ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കും.
ഞായറാഴ്ച രാത്രിയാണ് മുംബയിലെ ഫാഷൻ ഷോ. മെസിക്കൊപ്പം ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും അണിനിരക്കും. ബോളിവുഡ് താരങ്ങൾ, ബോളിവുഡ് താരങ്ങൾ, വ്യവസായ പ്രമുഖർ, പ്രമുഖ മോഡലുകൾ തുടങ്ങി പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമായിരിക്കും പ്രവേശനം. തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെസി സന്ദർശിക്കും. ഒൻപതംഗ സെലിബ്രിറ്റി മത്സരവും ഡൽഹിയിൽ നടക്കും.
2022 ലോകകപ്പ് നേട്ടവുമായി ബന്ധപ്പെട്ട ചില സാധനങ്ങൾ ലേലത്തിനായി കൊണ്ടുവരാൻ മെസിയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. കൊൽക്കത്തയിലെത്തുന്ന മെസിക്കായി അസം ചായക്കൂട്ടുകൾ ചേർത്ത അർജന്റീനിയൻ ഹെർബൽ ചായ, ബംഗാളി മത്സ്യ വിഭവങ്ങൾ, പ്രാദേശിക മധുര പലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്ന അർജന്റീന- ഇന്ത്യൻ ഫ്യൂഷൻ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മെസ്സി കേരളത്തിലെത്തുമെന്ന പ്രതീക്ഷയിലായിരുന്ന ഫുട്ബാൾ ആരാധകർക്ക് നിരാശ നൽകി ആ സന്ദർശനം റദ്ദാകുകയായിരുന്നു

